Sunday, August 28, 2011

പോഷകാഹാര പദ്ധതിയുടെ മറവില്‍ നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക് രഹസ്യ പദ്ധതി

പോഷകാഹാര പദ്ധതിയുടെ മറവില്‍
നെസ്ലേയുമായി യൂനിവേഴ്സിറ്റികള്‍ക്ക്
രഹസ്യ പദ്ധതി


 ബേബി ഫുഡ് മേഖലയിലെ കുത്തക ഭീമന്‍ ,നെസ്ലേ പോഷകാഹാര പദ്ധതിയുടെ മറവില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നു.സ്കൂളുകളിലെ കൌമാരക്കാരികളെ ലക്ഷ്യമിട്ട ബോധവല്‍ക്കരണ പദ്ധതിക്കാണ് രാജ്യത്തെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി രഹസ്യധാരണ ഉണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളുടെ
 കള്ളക്കളി

ഹരിയാനയിലെ നാഷനല്‍ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റി,കര്‍ണാടകയിലെ മൈസൂര്‍ യൂനിവേഴ്സിറ്റി ,ഉത്തര്‍ഖണ്ഡിലെ ജി.ബി.പാന്ത് യൂനിവേഴ്സിറ്റി ഫോര്‍ അഗ്രികള്‍ചര്‍ ആന്റ്് ടെക്നോളജി എന്നീ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായാണ് നെസ്ലേ സ്പോണ്‍സേഡ് പോഷകാഹാര ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യ ധാരണ ഉണ്ടാക്കിയത്.പദ്ധതിയുടെ ഭാഗമായി നെസ്ലേ പ്രവര്‍ത്തകര്‍ സ്കൂളുകളിലും ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഇടയിലും  കൌമാര ബോധവല്‍കരണവുമായി എത്തും.കുഞ്ഞുങ്ങള്‍ക്ക് സമീകൃത ആഹാരം തയ്യാറാക്കുന്ന രീതി, പോഷക മൂല്യമുള്ള ആഹാരങ്ങള്‍ പരിചയപ്പെടുത്തല്‍ ,എങ്ങനെ പോഷക മൂല്യമുള്ള ഭക്ഷണം ലഭ്യമാക്കാം...ഇങ്ങനെ പോകുന്നു പാഠ്യവിഷയങ്ങള്‍.


നേരിലേക്ക് എന്‍.ജി.ഒ ഇടപെടല്‍
ബ്രസ്റ്റ് ഫീഡിങ് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ(ബി.എഫ്.എന്‍.ഐ) എന്ന സംഘടനയാണ് നെസ്ലേയുടെ കള്ളക്കളി വിവരാവകാശ രേഖയിലൂടെ പുറത്തുകൊണ്ടു വന്നത്.ഏറ്റവും രസകരമായ അധ്യായം കൂടി ഇതിനിടെ നടന്നു.പഞ്ചാബ് അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയോട് വിവരാവകാശ പ്രകാരം നെസ്ലേ യുമായുണ്ടാക്കിയ ധാരണയെപ്പറ്റി ചോദിച്ചപ്പോള്‍ വിവരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച്   വിവരം നല്‍കാന്‍ നെസ്ലേ അധികൃതര്‍ക്ക് യൂനിവേഴ്സിറ്റി അധികൃതര്‍ കൈമാറി.''യൂനിവേഴ്സിറ്റികളുമുണ്ടാക്കിയ ധാരണ രഹസ്യാത്മകവും വാണിജ്യപരവുമാണ്.ഇത് വെളിപ്പെടുത്തുന്നത് കമ്പനിയുടെ മല്‍സരാധിഷ്ഠിത സ്വഭാവത്തെ ബാധിക്കും''_അധികൃതര്‍ വ്യക്തമാക്കി.ബുദ്ധിശൂന്യമായ ഈ മറുപടിയിലൂടെ നെസ്ലേയുമായുണ്ടാക്കിയ കരാറിലെ കള്ളക്കളി വ്യക്തമാണ്.

വെളിപ്പെടുത്താനാകാത്ത
രഹസ്യധാരണ
യൂനിവേഴ്സിറ്റികളുടെ സഹപദ്ധതിക്കാരായി എത്താന്‍ രണ്ടര ലക്ഷത്തോളം രൂപയുടെ കരാര്‍ വീതമാണ് യൂനിവേഴ്സിറ്റികളുമായി ഒപ്പുവെച്ചത്.പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.2009_2010 വര്‍ഷങ്ങളിലാണ് വിവിധ യൂനിവേഴ്സിറ്റികളുമായി സംസ്ഥാന സര്‍ക്കാരുകളുടെ അറിവോടെ നെസ്ലേ ധാരണാ പത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നടന്നുവരികയാണ്.
സ്കൂളുകളിലെ ഭാവി അമ്മമാര്‍. ഇതിനായി ഗ്രാമീണ സ്ത്രീകളെ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി. നെസ്ലേയുടെ മുമ്പില്‍ പദ്ധതിയിലൂടെ വമ്പന്‍ മാര്‍ക്കറ്റാണ് തുറന്നു കിട്ടുന്നത്.വികസനമെത്താത്ത ഗ്രാമീണ മേഖലയില്‍ തങ്ങളുടെ ഫുഡ് പ്രൊഡക്ടിനുള്ള വമ്പന്‍ ഇടമാണ് നെസ്ലേയുടെ ലക്ഷ്യമെന്ന് വ്യക്തം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കുട്ടികളെ ഉപയോഗപ്പെടുത്തിയ നെസ്ലേയുടെ മാര്‍ക്കറ്റിങ് തന്ത്രമാണ് പദ്ധതിയിലൂടെ വെളിപ്പെട്ടത്.ഡബ്ലു.എച്ച്.ഒയുടെ 63 ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ സ്കൂളുകളിലൂടെ മാര്‍ക്കറ്റിങ് ലക്ഷ്യമിട്ട ഭക്ഷണ സാധനങ്ങളടെ പ്രചാരണം നിരോധിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെയും യൂനിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടെയാണ് പദ്ധതി നടപ്പാക്കുന്നതും.പദ്ധതിക്കായി നെസ്ലേ ചെറുതായൊന്നുമല്ല വിയര്‍പ്പൊഴുക്കിയത്.

ബാക്കിയാവുന്ന ചോദ്യങ്ങള്‍
എന്തുകൊണ്ടാണ് വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ യൂനിവേഴ്സിറ്റികള്‍ മടിക്കുന്നത്?.വിവരാവകാശ മറുപടിക്ക് നെസ്ലേയുടെ സമ്മതം വേണമെന്ന് പഞ്ചാബ് അഗ്രി. യൂനിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നതിന് പിന്നിലെ ശാഠ്യമെന്താണ്?. ബോധവല്‍കരണം മാത്രമാണ് ശ്രമമെങ്കില്‍ എം.ഒ.യു(ധാരണാ പത്രം)  വിനെ ആവശ്യമെന്താണ്?.ബിസിനസ് താല്‍പര്യം പദ്ധതിക്ക് പിന്നിലുണ്ടെന്നും അതിനാലാണ് രഹസ്യാത്മകത പുലര്‍ത്തുന്നതിന് നെസ്ലേ അധികൃതര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് യൂനി. അധികൃതര്‍ക്ക് ഇതിലെന്ത് ലാഭമാണ് ലഭിച്ചത്?.പൊതുവിദ്യാഭ്യാസ മേഖലയെ ബഹുരാഷ്ട്ര കുത്തകക്ക് അടിയറവ് വെച്ച യൂനിവേഴ്സിറ്റി അധികൃതര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിന്?.ബോധവല്‍കരണത്തിന് 2.5 ലക്ഷം എന്ന താരതമ്യേന 'ചെറിയ' തുകയുടെ പ്രയോജനം മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍ ഇത്തരം പദ്ധതിക്ക് ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂട്ടുപിടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?.

നെസ്ലേക്കെതിരെ പ്രതിഷേധം

 ബ്രാന്‍ഡ് പ്രമോഷന്‍ പദ്ധതിയാണ് ഇതിന്റെ പിന്നിലെന്ന ആരോപണവുമായി ബ്രസ്റ്റ് ഫീഡിങ് നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ എന്ന സംഘടനയാണ് സജീവമായി രംഗത്ത്.പൊതുവിദ്യാഭ്യാസ രംഗത്തെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതി ബ്രസ്റ്റ് ഫീഡിങ് പ്രമോഷന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യസ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയീട്ടുണ്ട്.നെസ്ലേയുടെ വാണിജ്യ താല്‍പര്യം സംരക്ഷിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂട്ടുനിന്നെന്ന് കാണിച്ച് അലിയന്‍സ് എഗൈന്‍സ്റ്റ് കോണ്‍ഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് എന്ന സംഘടന മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.


നെസ്ലേ ഇതാദ്യമോ?
ജനിതക മാറ്റം വരുത്തിയ ബേബി ഫുഡ് ഉല്‍പന്നങ്ങളുമായി ലോകത്തെമ്പാടുമുള്ള എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്തിയിരുന്നു.ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ചൊറിച്ചില്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഫലമില്ലാതെ വരിക എന്നിവ സംഭവിക്കാറുണ്ട്.നെസ്ലേയുടെ ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ നിരന്തരം പോരാടിവരികയാണ്. ബേബി ഫുഡ് ഉല്‍പന്നങ്ങളിലെ അസംസ്കൃത വസ്തുക്കളില്‍ ക്രിത്രിമം കാട്ടിയെന്ന പരാതിയില്‍ ഇന്ത്യയില്‍ നെസ്ലേക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.



പ്രശാന്ത് പരമേശ്വരന്‍

No comments:

Post a Comment