Sunday, September 25, 2011

പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്

പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്


പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്
'എനിക്കൊരു പനി തരൂ..ഞാന്‍ എല്ലാ രോഗവും മാറ്റാ'മെന്ന് പറഞ്ഞത് ആരോഗ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് ആണ്.നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പനി രോഗ സംഹാരിയായല്ല;കൊലയാളിയായി മാറിയത് ലോകത്തിന്റെ മുമ്പിലുള്ള സത്യം.മഴയൊന്നലച്ച് പെയ്തതോടെ പനി മരണങ്ങള്‍ വീണ്ടും ഭയം വിതച്ച് തുടങ്ങി..ആശുപത്രികളില്‍ പനിതിരക്ക്.എലിപ്പനി,ചികുന്‍ഗുനിയ വീണ്ടും ജീവിതങ്ങള്‍ കവരുന്നു.കടിഞ്ഞാണിടാന്‍ ആരോഗ്യവകുപ്പ് നെട്ടോട്ടമോടിതുടങ്ങി.കേന്ദ്രസംഘം സംസ്ഥാനത്തെത്തി വിലയിരുത്തി  മടങ്ങി,എല്ലാവര്‍ഷവുമുള്ള ഈ കാഴ്ചകള്‍ക്കിടയില്‍ വീണ്ടും സംശയം ബാക്കി. എന്തുകൊണ്ട് ഈ പനി മരണങ്ങള്‍.നമുക്ക് ഈ ഭീതിയില്‍ നിന്ന് മോചനമില്ലേ.

പനി ഇവര്‍ക്കൊരു അനുഗ്രഹമാണ്

പനി ജീവന്‍ കവരുമ്പോള്‍  ഉണരുകയും കെട്ടടങ്ങുമ്പോള്‍ വിട്ടൊഴിയുകയും ചെയ്യുകയെന്നതിലുപരി എന്താണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്?.മഴക്കൊപ്പം മാത്രം ഉണരുകയെന്നത് മാത്രമാണോ സര്‍ക്കാരിന്റെ ഉത്തരവാദിത്തം?.സര്‍ക്കാര്‍ കുറേ കാര്യം ചെയ്യുന്നുണ്ട്.എന്നാല്‍ വേണ്ടത് ചെയ്യുന്നുമില്ല.പനിയെത്തുമ്പോള്‍ കോടികള്‍ വിതറാന്‍  സര്‍ക്കാരിന് മടിയില്ല.നാടും നഗരവും മാലിന്യകൂമ്പാരത്തില്‍ തന്നെ.പനി ബാധക്ക് കാരണമായ രോഗാണുക്കള്‍ ഇരട്ടി ബലത്തോടെ നമ്മെ ആക്രമിക്കുന്നു.
നൂറുകണക്കിന് പേര്‍ പനി സീസണില്‍ വിവിധ പനിപ്പേരുകളില്‍ മരണമടയുന്നു.ദേശീയ ഗ്രാമീണാരോഗ്യ ദൌത്യമെന്ന(എന്‍.ആര്‍.എച്ച്.എം) 'ആരോഗ്യ കേരളം ' ഫണ്ടില്‍ കോടികളാണ് വരുന്നത്.പിന്നെന്ത് ഫണ്ട് ക്ഷാമം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ വാര്‍ഡില്‍ ശുചീകരണ പ്രവൃത്തിക്ക്  എത്തിയ കോടികളുടെ കണക്ക് അറിയുമോ. കഴിഞ്ഞ അഞ്ച്  വര്‍ഷം മാത്രം ജില്ലകളിലെ വാര്‍ഡ് ശുചിത്വ കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തത് 51.6 കോടി.ഇതില്‍ ചെലവിട്ടതാകട്ടെ 45 കോടിയും.കഴിഞ്ഞ വര്‍ഷം മാത്രം ഇവരുടെ കൈയിലെത്തിയത് 16.34 കോടി. എന്ത് ശുചീകരണമാണ് നിങ്ങളുടെ വാര്‍ഡുകളില്‍ നടന്നതെന്ന് ഒന്ന് അന്വേഷിക്കുക. ഇങ്ങനെ ഐസായി അലിഞ്ഞ് പോകുന്ന കണക്കുകളാണ് ഓരോ പദ്ധതിക്കും പറയാനുള്ളത്്.
ആരോഗ്യ വകുപ്പ് പനിക്ലിനിക്കുകളും ബോധവല്‍ക്കരണ ക്ലാസുകളും ബ്ലീച്ചിങ് പൌഡര്‍ വിതറലുമായി രേഖകളുണ്ടാക്കുന്നു.പാരസിറ്റമോളും ആന്റിബയോട്ടിക്കുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങിക്കൂട്ടി പൊതുജനങ്ങളേക്കൊണ്ട് തീറ്റിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധം വന്നിട്ടും കുന്നുകൂടുകയാണ് ഈ നിരോധിത വസ്തു.തടയാന്‍ നിയമമുണ്ടായീട്ടും പാലിക്കപ്പെടുന്നില്ല.വ്യക്തിക്കാണ് മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തമെന്ന വീണ്‍വാക്ക് പറഞ്ഞ് അവസാനം പരസ്യവും നല്‍കി അധികൃതര്‍ക്ക് രക്ഷപ്പെടാം.


ക്ഷയിക്കുന്ന 'അല്‍ഭുത മരുന്ന്'

അലക്സാണ്ടര്‍ ഫ്ലെമിങ് ക്ഷയരോഗാണുക്കളെ വെല്ലാന്‍ കൊണ്ടു വന്ന പെനിസിലിന്‍ എന്ന അല്‍ഭുത മരുന്നോടുകൂടിയാണ് ആന്റിബയോട്ടിക്കുകളുടെ യുഗം തുടങ്ങുന്നത്.സ്റ്റഫലോ കോക്കസ് എന്ന ബാക്ടീരിയക്കെതിരെയുള്ള വിജയമായിരുന്നു ആന്റിബയോട്ടിക്കുകള്‍ ആഘോഷിച്ചിരുന്നതെങ്കില്‍ വര്‍ഷം ചെല്ലും തോറും ഇതേ ബാക്ടീരിയ വര്‍ധിച്ച വീര്യത്തോടെ തിരിച്ചുവരവിനൊരുങ്ങുന്നതാണ് പിന്നീട് കണ്ടത്.1990 കളുടെ അവസാനത്തോടെ ആന്റിബയോട്ടിക്കുകളെ വെല്ലുന്ന രോഗാണുക്കളുടെ വരവ് വര്‍ധിച്ചു.പിന്നീട് പ്രതിരോധമരുന്നുകളെ അടിയറവ് പറയിപ്പിച്ച് 'മാന്ത്രിക മരുന്നുകള്‍' നിഷ്പ്രഭമാണെന്ന്് വരുത്തിക്കാന്‍ രോഗാണുപ്പട്ടാളത്തിനായി.
ആഗസ്റ്റ് 11ന് മെഡിക്കല്‍ രംഗത്തെ ആധികാരിക ജേണലായ ലാന്‍സെറ്റ് മാസികയില്‍പ്രൊഫ് ടിം വാള്‍ഷും സംഘവും പ്രസിദ്ധപ്പെടുത്തിയ പകര്‍ച്ചാരോഗങ്ങളെപ്പറ്റിയുള്ള ലേഖനം ആന്റിബയോട്ടിക്കുകളെപ്പറ്റിയുള്ള പഠനത്തില്‍ നാഴികക്കല്ലാണ്.ന്യൂഡല്‍ഹി മെറ്റലോ ബീറ്റാ ലാക്ടമേസ്(എന്‍.ഡി.എം^1) എന്ന ബാക്ടീരിയയിലെ ജീനിനെക്കുറിച്ച പഠനമാണീ ലേഖനത്തില്‍.എല്ലാത്തരം ആന്റിബയോട്ടിക്കുകള്‍ക്കുമെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ബാക്ടീരിയങ്ങളെ സഹായിക്കുന്നതാണീ ജീന്‍.ഇതിന് ഒരു ബാക്ടീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനാകും.ഇന്ത്യയില്‍ വ്യപകമായ 'എന്ററോ ബാക്ടീരിയാസീസ് 'കുടുംബത്തിലാണിവ കണ്ടെത്തിയത്.അതുകൊണ്ടാണിത്തരത്തില്‍ പേരും ലഭിക്കാനിടയാക്കിയത്.ഇപ്പോള്‍ അമേരിക്ക,ഇസ്രായേല്‍,ഗ്രീസ് എന്നിവിടങ്ങളിലും ഇവ വ്യപകമാണെന്ന് കണ്ടെത്തിയീട്ടുണ്ട്.തെറ്റായ രോഗനിര്‍ണയവും മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലെ പിഴവുമാണ് ബാക്ടീരിയങ്ങളെ ഇരട്ടിബലമുള്ളതാക്കാനിടയാക്കിയതെന്നാണ് കണ്ടെത്തലും പ്രബന്ധത്തിലുണ്ട്.

വേണം പുതുഗവേഷണങ്ങള്‍

അരനൂറ്റാണ്ട് മുമ്പുള്ള ആന്റി ബയോട്ടിക്കുകള്‍ തന്നെയാണ് ഇന്നും നാം കഴിക്കുന്നത് .വര്‍ഷം തോറും പ്രതിരോധശേഷി വര്‍ധിച്ചു വരുന്ന രോഗാണുക്കളേയും രോഗാണുവാഹകരേയും പ്രതിരോധിക്കാനാണ് ഈ വയസന്‍ ആന്റി ബയോട്ടിക്കുകള്‍.അധികമൊന്നും മെനക്കേടില്ലാത്ത ആന്റിബയോട്ടിക്ക് റിസര്‍ച്ചില്‍ ഏര്‍പ്പെട്ട് പുതുമരുന്നുണ്ടാക്കാന്‍ മരുന്നുകമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ കുറ്റപ്പെടുത്തുന്നത്.അവര്‍ രോഗം ഇല്ലാതാക്കുന്ന മരുന്നുകളെയല്ല രോഗാവസ്ഥ നിലനിറുത്തുന്ന മരുന്നുകളേയാണ് ആവശ്യം.അതിനായി കളമൊരുക്കുകയാണ് മരുന്നുകമ്പനികള്‍.മാറി വരുന്ന  രോഗാവസ്ഥക്കനുസരിച്ചും ശക്തി പ്രാപിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കാനുതകുന്ന ആന്റിബയോട്ടിക്കുകളാണ് ഇന്ന് ആവശ്യം.യൂറോപ്യന്‍ യൂനിയന്‍ ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ രണ്ട് മാസം മുന്‍പ് ചേര്‍ന്നു ഒരു ഉച്ചകോടി.വിഷയം ' പ്രതിരോധ മരുന്നുകളുടെ ഗുണനിലവാരം'.കുലങ്കഷമായി ചര്‍ച്ചചെയ്തെടുത്ത തീരുമാനം പുതിയ ഫലപ്രദമായ രോഗസംഹാരികള്‍ ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു.

 മരുന്നുകമ്പനികളുടെ കൊയ്ത്തിന് അധികൃതരുടെ കൂട്ട്

കേരളത്തില്‍ പനിക്കാലമെന്നത് മരുന്നുകമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊയ്ത്തുകാലമാണ്.പനി മരണങ്ങളുണ്ടെന്ന സത്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ അമിത ഭയം നിലനിറുത്തുന്നതില്‍ മരുന്നുകമ്പനികളുടെ ഇടപെടലാണെന്നതില്‍ തര്‍ക്കമില്ല .കേരളമെന്ന രാജ്യത്തെ പ്രധാന മരുന്ന് മാര്‍ക്കറ്റ് മാത്രമാണിവരുടെ ലക്ഷ്യമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.പനിക്കായി ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളില്‍ പോലും നിരോധിത മരുന്നുകളുണ്ടെന്നത് ജനകീയാരോഗ്യപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നതും ആശുപത്രി^മരുന്ന് കമ്പനി ബന്ധത്തെ ബലപ്പെടുത്തുന്നു.
2004^2009 വര്‍ഷം ലോകത്ത്     ഭീതി പരത്തിയ H1N1പന്നിപ്പനിക്ക് പിന്നില്‍ ലോകാരോഗ്യ സംഘടനയുടെ മരുന്നുകമ്പനികളുമായുള്ള  അവിഹിത ഇടപെടലുകളായിരുന്നെന്ന് പുറത്ത് കൊണ്ടുവന്നത് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍,ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസം എന്നിവയിലെ റിപ്പോര്‍ട്ടുകളാണ്.അനാവശ്യഭീതി പരത്തി ലോകാരോഗ്യ സംഘടനയിലെ ഉപദേശക സമിതി ഭാരവാഹികള്‍ കോടിക്കണക്കിന് ഡോളര്‍ കൈപറ്റിയെന്നായിരുന്നു കണ്ടെത്തല്‍.2009ല്‍ മരുന്നുകുത്തക കമ്പനികളായ ഗ്ലാക്സോ സ്മിത്ത് ലൈന്‍,റോച്ചേ കമ്പനികള്‍ 3.3 ബില്യണ്‍ ഡോളറിന്റെ പന്നിപ്പനി മരുന്നുകളാണ് ഭീതിയുടെ മറവില്‍ വിറ്റഴിച്ചത്.പന്നിപ്പനി വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്നന് 25 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് കിടപ്പിലാകുകയും ചെയ്തു.

വേണ്ടത് ആരോഗ്യകാഴ്ചപ്പാട്

വേണ്ടത് സര്‍ക്കാരിന് സുസ്ഥിരമായ ആരോഗ്യ കാഴ്ചപ്പാടാണ്.മഴ വന്ന് രോഗം പടരുമ്പോഴുള്ള പ്രവര്‍ത്തനമല്ല ആവശ്യം.മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ കണ്ടെത്തണം.ആശുപത്രി പരിസരത്തെ ശുചിത്വം ഇതില്‍ പ്രധാനമാണ്.മരുന്നുകുത്തകകള്‍ നിര്‍ദേശിക്കുന്ന 'ചാത്തന്‍ മരുന്നു'കള്‍ വിറ്റഴിക്കാനുള്ള ഇടമാകരുത് സര്‍ക്കാര്‍ ആശുപത്രികള്‍.ഫലപ്രദമായ ചിലവ് കുറഞ്ഞ മരുന്ന് സംഭരണ^വിതരണ സമ്പ്രദായമാണ് ആവശ്യം.


പ്രശാന്ത്.പി.പി

No comments:

Post a Comment